Youth Special
കഴിഞ്ഞ ദിവസം വാഗമണിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരി നന്ദനയുടെ ഫോണിലേക്ക് ആ കോള്‍ എത്തിയത്. നൃത്തം ഗംഭീരമായിരുന്നുവെന്നു പറഞ്ഞ് സംസാരം തുടങ്ങി. ഈ പാട്ടിന് ഇങ്ങനെയൊരു കൊറിയോഗ്രഫി ആദ്യമായി കാണുകയാണ്.
പാട്ടും കോസ്റ്റ്യൂമും ലിഫ്ടും ഒക്കെ അതിമനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാണെന്നു ഗൗരിനന്ദന ചോദിച്ചപ്പോള്‍ ഒരു എംപി ആണെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ അടുത്തിരുന്ന അഖില്‍ ഹുസൈന്റെ കൈയിലേക്ക് ഫോണ്‍ കൊടുത്തു.
ആരെങ്കിലും തങ്ങളെ വിളിച്ചു എംപിയാണെന്ന് പറഞ്ഞ് പറ്റിക്കുന്നതാണെന്നാണ് ഇരുവരും ആദ്യം വിചാരിച്ചത്. പിന്നെ തൃശൂരിലെ എംപി സുരേഷ് ഗോപിയാണെന്ന് ഫോണിന്റെ മറുതലയ്ക്കല്‍ എന്നറിഞ്ഞപ്പോള്‍ ചിരിക്കണോ, കരയണോ എന്ന അവസ്ഥയിലായിപ്പോയി.
‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷ നിമിഷമായിരുന്നു അത്'- ഇതുപറയുമ്പോള്‍ ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സിന് ചുവടുവച്ച് വൈറലായ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥികളായ എസ്. ഗൗരി നന്ദനയുടെയും അഖില്‍ ഹുസൈന്റെയും കണ്ണുകളില്‍ സന്തോഷത്തിരയിളക്കം.
അതേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ എസ്. ഗൗരി നന്ദനയും ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അഖില്‍ ഹുസൈനും.
പാട്ടിന്റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍, അനായാസേനയുള്ള മെയ് വഴക്കം, കാഴ്ചക്കാര്‍ക്ക് കണ്ണെടുക്കാനാവാത്ത വിധം ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സ് പ്രകടനത്തിലൂടെയാണ് ഇരുവരും വൈറലായത്.
ഡാന്‍സ് ക്ലബ് ഓപ്പണ്‍ ഫോറത്തിന്റെ വേദി
കഴിഞ്ഞ ഓഗസ്റ്റ് 26 ന് സേക്രട്ട് ഹാര്‍ട്ട് കോളജിലെ ഡാന്‍സ് ക്ലബിന്റെ ഓപ്പണ്‍ ഫോറം വേദിയിലാണ് ഇരുവരും കാണികള്‍ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് നൃത്തച്ചുവടുകള്‍ വച്ചത്. കുട്ടിക്കാലം മുതല്‍ രണ്ടാളും ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ളവരായതിനാല് അതിനൊപ്പം കണ്ടംപററി സ്റ്റൈല്‍ കൂടി ചേര്ക്കാമന്ന് തീരുമാനിച്ചു.
ഒന്നാം ക്ലാസ് മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗൗരിയുടെ ഗുരുക്കന്മാര് കലാക്ഷേത്ര അമല്‍നാഥും ഗീത പദ്മകുമാറുമാണ്. നാലാം ക്ലാസുമുതല്‍ കലാക്ഷേത്ര അമല്നാഥിന്റെയും ആര്‍എല്‍വി സുഭേഷിന്റെയും ശിക്ഷണത്തിലാണ് അഖില്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചത്.
ക്ലാസിക്കല്‍ ഡാന്‍സിലെ ഈ കഴിവ് ഇരുവര്‍ക്കും കണ്ടംപററി നൃത്തത്തിലേക്കുള്ള മുതല്‍ കൂട്ടായി. ഓപ്പണ്‍ ഫോറത്തിലേക്കായി ഡാന്‍സില്‍ ഒരു വെറൈറ്റി ആകാമെന്ന് ഇരുവരും വിചാരിച്ചപ്പോള്‍ കണ്ടംപററി സ്റ്റൈല്‍ പഠിപ്പിക്കാനായി കോളജിലെ സീനിയേഴ്സായ ഷിഹാസ് അലിയും അതുലും ഒപ്പം നിന്നു. അതൊരു ഒന്നൊന്നര പെര്‍ഫോമന്‍സ് ആയിരുന്നു.
നൃത്തം പാഷനാണ്
ഗൗരിക്കും അഖിലിനും നൃത്തം പാഷനാണ്. എസ്എച്ച് കോളജിലെ ഡാന്‍സ് ക്ലബില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. കോളജ് കലോത്സവത്തിന് മൈമിന് ഗൗരി നന്ദനയ്ക്ക് പരിശീലനം നല്കിയതും അഖില്‍ ഹുസൈന് ആയിരുന്നു.
രണ്ടു പേരും നൃത്തത്തെ ഒരുപോലെ സ്നേഹിക്കുന്നവര്‍ ആയതിനാല്‍ ഓപ്പണ്‍ ഫോറം പരിപാടിയിലാണ് ഒരുമിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തീരുമാനിച്ചു. കോളജ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ഇരുവരും ഡാന്‍സ് പ്രാക്ടീസ് ചെയ്തിരുന്നത്.
കോളജുകളില്‍ മറ്റ് പരിപാടികള്‍ നടക്കുമ്പോള്‍ കോളജിലെ സീനിയേഴ്സ് തന്നെ നടത്തുന്ന തൃപ്പൂണിത്തുറയിലെ കോര്‍ മൂവ്മെന്റ് സ്റ്റുഡിയേയിലും പ്രാക്ടീസ് ചെയ്തു. 15 ദിവസത്തിനുള്ളില്‍ നൃത്തം പഠിച്ചു.
നൃത്തം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയില്ലെന്ന് ഇരുവരും പറയുന്നു.
മനം നിറച്ച് മഞ്ജുവാര്യരുടെ അഭിനന്ദനം
ഇതിനകം 7.8 മില്യന്‍ വ്യൂവേഴ്സാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇരുവര്‍ക്കും അഭിനന്ദനവുമായി എത്തി. അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും.
മുന്‍ പരിചയമില്ലാത്തവര്‍ പോലും നൃത്തം സൂപ്പര്‍ ആയിരുന്നുവെന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഗൗരിനന്ദനയും അഖിലും പറയുന്നത്. പഠനത്തിനൊപ്പം നൃത്തവും കൂടെകൂട്ടാനാണ് ഇരുവരുടേയും തീരുമാനം. വീഡിയോ കണ്ട് അഖിലിന് സിനിമയിലേക്ക് ഓഫറും വന്നിട്ടുണ്ട്.
വീട്ടുകാരുടെ പിന്തുണ
ഇടപ്പള്ളി ഏറാടി വീട്ടിലാണ് ഗൗരിനന്ദനയുടെ താമസം. നര്‍ത്തകി കൂടിയായ അമ്മ അഞ്ജു ആലുവ ബിവറേജസ് കോര്പ്പറേഷന് ഉദ്യോഗസ്ഥയാണ്. സഹോദരി ആര്യനന്ദന, തൃക്കാക്കര ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നിയാണ്.
ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷേഖ് ഹുസൈന്- ഷഹാവര് ഹുസൈന് ദമ്പതികളുടെ മകനാണ് അഖില്‍, സഹോദരന് ആദില്‍ ഹുസൈനും ഡാന്‍സര്‍ ആണ്.
Youth Special
കാറും ലോറിയുമൊക്കെ കളിപ്പാട്ടമായി കിട്ടുന്ന കുട്ടിക്കാലത്ത് യോഹയുടെ അമ്മ ടീമ അവന് സമ്മാനിച്ചത് ഹാന്‍ഡ് ബോളുകളായിരുന്നു. നന്നേ കുട്ടിയായിരിക്കുമ്പോള്‍ അവന് ആ പന്തുകള്‍ എറിഞ്ഞാണ് കളിച്ചു നടന്നത്.
മകന് പന്തുകള്‍ എറിയുന്നത് കാണുമ്പോള്‍ മുന്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമായ അമ്മ ടീമ മകനെ നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അമ്മയെ റോള്‍ മോഡലാക്കിയ ആ മകന് ഇന്ന് ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
കളിക്കളമില്ലെങ്കിലും...
എറണാകുളം കുമ്പളങ്ങി തോലാട്ട് വീട്ടില്‍ ജിബിന്‍-ടീമ ദമ്പതികളുടെ മകനാണ് യോഹ. യോഹയുടെ സ്വന്തം നാട്ടില്‍ ഒരു കളിസ്ഥലം പോലുമില്ല. പക്ഷേ കഠിനപ്രയത്നത്തില്‍ ഈ പത്താം ക്ലാസുകാരന് ഇക്കഴിഞ്ഞ പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ അഞ്ചു ഗോളിന്റെ പിന്‍ബലത്തില്‍ തിളക്കത്തിന്റെ കഥ പറയുകയാണ്.
2025 ജൂലൈ 7 മുതല്‍ 12 വരെ ഫ്രാന്‍സിലാണ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോള്‍ മല്‍സരം നടന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 65 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. 9 വയസിനും 19 വയസിനുമിടയിലുള്ളവര്‍ക്കുള്ള വിഭാഗത്തില്‍ അഞ്ചു മത്സരങ്ങളില്‍ യോഹ കളത്തിലിറങ്ങി.
ഇതില്‍ കെനിയയുമായുള്ള മത്സരത്തില്‍ അഞ്ചു ഗോളുകളും ഡെന്മാര്ക്കുമായുള്ള മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയതിനൊപ്പം കളിയില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രവുമായി. മത്സരത്തില്‍ ഡെന്മാര്ക്ക് ചാമ്പ്യന്മാരായി.
Youth Special
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും കഥകൾ മറ്റുള്ളവർക്കു പ്രചോദനമാകാറുമുണ്ട്.
ഉത്തർപ്രദേശ് മീററ്റിലെ പല്ലവപുരത്തുനിന്നുള്ള ശ്രുതി സിംഗിന്റെ ജീവിതവും അത്തരത്തിൽ ഒന്നാണ്. ഉത്തര്‍പ്രദേശ് റോഡ് വേയ്സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി. സിംഗിന്റെയും സുനിതയുടെയും മകളാണ് ശ്രുതി. തനി നാട്ടിൻപുറത്തുകാരി.
എയര്‍ഫോഴ്സിൽ പൈലറ്റാകുകയെന്ന മോഹം ചെറുപ്പത്തിലേ ശ്രുതിയുടെ മനസിൽ കയറി. വെറുതേ സ്വപ്നം കണ്ടിരിക്കാതെ മോഹം സാക്ഷാത്കരിക്കാൻ കഠിനാധ്വാനംതന്നെ നടത്തി. മുടങ്ങാത്ത പഠനത്തോടൊപ്പം പരിശീലനക്ലാസിലും പങ്കെടുത്തു. ആദ്യ രണ്ടുതവണ പ്രവേശനപ്പരീക്ഷ എഴുതിയപ്പോൾ പരാജയമായി.
എന്നാൽ, ഈ വര്‍ഷത്തെ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റില്‍ രണ്ടാം റാങ്ക് നേട്ടത്തോടെ ശ്രുതി സേനയിൽ അംഗമായി. അടുത്ത ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാഡമിയില്‍ ഈ മിടുക്കിക്കുട്ടി പരിശീലനം ആരംഭിക്കും.
യുദ്ധവിമാനം പറത്തുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ ശ്രുതി. എങ്ങനെ ഈ നേട്ടം കൈവരിച്ചുവെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ:
ദിവസവും കുത്തിയിരുന്നു പഠിക്കുന്ന ശീലക്കാരിയൊന്നുമല്ല. കൊച്ചുകൊച്ചു ലക്ഷ്യങ്ങള്‍ മുന്നിൽക്കണ്ടായിരുന്നു പഠനം. അത് എന്നെ ഈ നേട്ടത്തിലെത്തിച്ചു.
Youth Special
മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീട്ടിൽനിന്ന് അഗ്നിപർവതത്തിനു മുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ് ഈ യുവതി. ഒരു മാസത്തോളം അഗ്നിപർവതത്തിന് മുകളിൽ ഏകയായി ജീവിച്ച് ലോകറിക്കാർഡ് സൃഷ്ടിക്കുകയാണു ലക്ഷ്യം.
ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പിക്കോ ഡി ഒറിസാബയാണ് പെർല ടിജെറിന ഏകാന്തവാസത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 18,491 അടിയാണ് ഈ അഗ്നിപർവതത്തിന്റെ ഉയരം. 32 ദിവസം ഇതിനു മുകളിൽ പെർല കഴിയും.
റിക്കാർഡ് സ്ഥാപിക്കുന്നതിനൊപ്പം തന്റെ മനഃശക്തി പരീക്ഷിക്കാനും ഈ അവസരം വിനിയോഗിക്കുമെന്ന് ഇവർ പറയുന്നു. പർവതത്തിനു മുകളിൽ ഏകാന്തതയെ അതിജീവിക്കാൻ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കൂടാതെ ധ്യാനത്തിൽ ഏർപ്പെടാറുണ്ടെന്നും പെർല വ്യക്തമാക്കി.